Jun 18, 2015

ഒരു തൊട്ടാവാടി കഥ

0



തൊടിയിലൂടെ നടക്കുനതിനു ഇടയിലെപ്പോഴോ ആണ് അവൾക്കു കാലിൽ ചെറിയ നീറ്റൽ തോന്നിയത് .  ദൈവമേ ! ഇനി വല്ല പാമ്പും കടിച്ചതാകുമോ എന്ന ശങ്കയോടെ കുനിഞ്ഞു ചുറ്റും നോക്കവേ ആണ് അവൾ ആഹ തൊട്ടാവാടി പൂവ്  കണ്ടത് .ബാല്യത്തിലെ അതെ കൗതുകത്തൊടെ അവൾ വിടര്ന്നിരുന്ന ഇലകളിൽ തൊട്ടു . കൈവിരൽ തിരിച്ചെടുക്കും  മുൻപേ അത്  പിണങ്ങി വാടി കഴിഞ്ഞിരുന്നു . അത് കണ്ടപ്പോൾ അവളുടെ ചുണ്ടിലും ഒരു ചെറു പുഞ്ചിരി വിരിഞ്ഞു .





തൊട്ടാവാടി എന്ന വട്ടപേര് തനിക്കു ആരാണ് ആദ്യമായി ചാർത്തി തന്നത്  എന്നവൾ ഓർത്തെടുക്കാൻ ശ്രമിച്ചു. ഓർമകളിൽ ആദ്യം ഓടിയെത്തിയത് വിമൽ എന്ന എട്ടു വയസുകാരൻ വികൃതി ചെക്കനായിരുന്നു . കളിക്കൂട്ടുക്കാർകിടയിലെ തല തെറിച്ചവൻ ! എന്തിനായിരുന്നു അന്ന് താൻ ചിണുങ്ങി കരഞ്ഞത് ? ദുബായിലെ മാമൻ കൊണ്ടുവന്ന തന്ന കളർ പെൻസിൽ ഒടിച്ചു കളഞ്ഞതിനോ ? അതോ ശാരദാമ്മായി ടൌണിൽ നിന്ന് വാങ്ങി കൊണ്ടുവന്ന മിനുമിനുത്ത സ്വാദേറിയ ചെമപ്പ് ലഡ്ഡു തട്ടിപറിച്ചെടുത്തതിനൊ ? കൃത്യമായി ഓർത്തെടുക്കാൻ  കഴിയുന്നില്ല.  എങ്കിലും ഒന്ന് തീർച്ച ! ആദ്യമായി തൊട്ടാവാടി എന്ന് കളിയാക്കിവിളിച്ചത്  ആ പഴയ തലതെറിച്ച പയ്യനായിരുന്നു . അന്നത്തെ പഴയ തലതിരഞ്ഞവൻ ഇന്ന് ബംഗ്ലൂരിലെ ഒരു മൾടി നാഷണൽ ഐടി  കമ്പനിയുടെ  ടീം ലീഡ് ആയിരിക്കുന്നു . തറവാട്ടിലെ പഴയ അലമാര തിരഞ്ഞാൽ കിട്ടും അന്നത്തെ പഴയ ആൽബം.. അതിലെ ഏടുകളിൽ അധികവും കാണും വികൃതി പയ്യന്റെ കസറത്തുകൾ .

നഗരത്തിന്റെ പുതിയ ഭാവങ്ങൾ ഒപ്പിച്ചുള്ള  ഏറെ ലൈക്‌കൾ വാരി കൂട്ടുന്ന സെൽഫി പോസ്റ്റുകൾ നിറഞ്ഞു നില്ക്കുന്ന അവന്റെ ഫേസ്ബുക്ക്‌  വാളിൽ പഴയ വീരശൂര പരാക്രമിയുടെ ചിത്രങ്ങൾ പോസ്റ്റ്‌ ചെയ്താൽ എങ്ങനെ ഇരിക്കും !! അതോർത്തു അവൾക്കു ചിരി വന്നു . വിമലിനു ശേഷവും ഒരുപാടു തവണ അതെ പേരുവിളി അവൾ കേട്ടിട്ടുണ്ട് . സ്കൂൾ കഴിഞ്ഞപ്പോൾ കോളേജിൽ .. ഉദ്യോഗം കിട്ടി ഓഫീസിൽ ചെന്ന നാളുകൾ ...എവിടെയും പഴയ തൊട്ടാവാടിയുടെ ഭാവങ്ങൾ തന്നില് നിന്ന് മാഞ്ഞു പോയിട്ടില്ല എന്നവൾ ഓർത്തു . എന്തിനേറെ പറയന്നു ഉണ്ണികുട്ടൻ വരെ അവൻറെ അമ്മയെ സില്ലി ആൻഡ്‌ സെൻസിറ്റിവ് എന്നാണ് നിരൂപിക്കാറുള്ളത് . നഗരസംസ്കാരത്തിന്റെ സന്തതി ആയ  ഏഴര വയസുകരനു ഗ്രാമവിശുദ്ധിയുടെ തൊട്ടാവാടി പൂവുകൾ  അന്യമായതിൽ  അത്ഭുതമില്ല . 

പഴയ തൊട്ടാവാടി ഒരുപാടു ജീവിതനുഭവങ്ങളിളുടെ  കടന്നു പോയി  . ഉദ്യോഗസ്ഥയും ഭാര്യയും അമ്മയുമായി !
ജീവിതം പല ഭാവങ്ങൾ കാണിച്ചു തന്നു കഴിഞ്ഞു . പ്രണയവും വിരഹവും ഭാഗ്യ നിര്ഭാഗ്യങ്ങളും ജനന മരണങ്ങളും ... പലയിടത്തായി പല ഭാവത്തിൽ പലതിലും തട്ടിതടഞ്ഞും ചിന്നി തെറിപ്പിച്ചും ചിലത് സ്വന്തമാക്കിയും മറ്റുപലതും കൈവെടിഞ്ഞും വീണ്ടും മുന്നോട്ടു ഒഴുകുന്ന ഒരു പുഴ പോലെ !! വേദനകളും സൗഭാഗ്യങ്ങളും പല ആവർത്തി കയട്ടിറക്കങ്ങൽ നടത്തുമ്പോൾ  കൈപേറിയ ഓർമ്മകൾ മായിക്കപ്പെയാണ് .


 മാറ്റങ്ങൾ, അത് ശരീരത്തിനും മനസ്സിനും വന്നിട്ടുണ്ട് . പഴയ എടുത്തുചാട്ടവും  മുന്ശുണ്ഠിയും  പിടിവാശിയും എല്ലാം പ്രായത്തിന്റെ  മാറ്റങ്ങളിൽ എങ്ങോ പൊയ് മറഞ്ഞു . എങ്കിലും പഴയ തൊട്ടാവാടിത്തരം  !! അത് കൂടെത്തന്നെയുണ്ട്‌ !! പണ്ട് ഉറക്കെ കരഞ്ഞിരുനെങ്കിൽ ഇപ്പോൾ നിശബ്ദമായി കരയാൻ പഠിച്ചു കഴിഞ്ഞു എന്ന് മാത്രം  !!

ചിന്തകളിൽ നിന്നുണർത്തിയത്   ഉണ്ണികുട്ടന്റെ നീട്ടിയ വിളിയാണ് . ഉണ്ണിക്കുട്ടന് കാണാൻ തൊടിയിലെ തൊട്ടാവാടി പറിക്കാനായി അവൾ കുനിഞ്ഞപ്പോഴേക്കും അത് പഴയതിലും ഭംഗിയായി വിരിഞ്ഞു കഴിഞ്ഞിരുന്നു . പഴയകാല കുസൃതിയുടെ ബാക്കികണം പോലെ വന്ന ഒരു നിമിഷം വീണ്ടും ആ തൊട്ടാവാടി തൊട്ടുവാടിച്ചു കൊണ്ട്  ഒരു  ചെറു  കതിർപ്പുമായി അവൾ വീട്ടിലേക്കു നടന്നകന്നു .  



  

No Response to "ഒരു തൊട്ടാവാടി കഥ "

Post a Comment

  •