Apr 5, 2014

ഓർമ്മയിൽ വിരിഞ്ഞ പൂക്കൾ

1
ഇവിടെ  കുറിച്ചിട്ട് വളരെയായിരിക്കുന്നു . ഇതിനു മുൻപ് പല  സന്ദർഭങ്ങളിലും എഴുതാൻ ഉതകുന്ന പല വിഷയങ്ങളും മനസിലേക്ക് വന്നിരുന്നു പക്ഷെ അപ്പോഴൊന്നും അത്  എവിടെയെങ്കിലും ഒന്ന് കുറിച്ചിടാൻ  സാധിച്ചില്ല .വളരെ പരിമിതമായ എന്റെ ഈ ലോകം ,അല്പം മാത്രം ലോകപരിചയം ഹ്രസ്വമായ ജീവിതാനുഭവങ്ങൾ ...  ഇതിൽ നിന്നെല്ലാം ഉരുത്തിരിഞ്ഞു വന്ന നേർത്ത  ചിന്താസരണി .. അതിലെ ഏടുകൾ കൊണ്ട് ഞാൻ ഒരു ബോറൻ ബ്ലോഗ്ഗർ ആയി മാറുകയാണോ ? ഇനി അങ്ങനെയാണെങ്കിൽ  കൂടി ഈയൊരു പോസ്റ്റ്‌ കൂടി പ്രിയ സുഹൃത്തുക്കൾ സഹിക്കാൻ  ദയവു   കാണിക്കുക .



ഏതാണ്ട് ഓർമ വെച്ച കാലം മുതൽ എന്റെ ജീവിതത്തിന്റെ അടുത്തുനിൽക്കുന്ന എന്നെ അതിശയിപ്പിച്ച ഒരാളെ കുറിച്ച് നിങ്ങളോട്  അറിയിക്കാതെ വയ്യ .പതിവ് പോസ്റ്കളിലെ പോലെ തന്നെ പേര് വെളിപ്പെടുത്തി  കൊണ്ട് സ്വകാര്യത  ഹനിക്കാൻ ഞാൻ ഒരു ഒരുമ്പെടുന്നില്ല . എങ്കിലും മറ്റു ചില വിവരങ്ങൾ മാത്രം നല്കാം . ഇദേഹം ഒരു സ്കൂൾ മാഷാണ് . വളരെ ചെറുപ്പത്തിൽ തന്നെ ഞങ്ങളുടെ ഒരു നല്ല അയല്ക്കാരായി മാറിയ ഒരു കുടുംബത്തിലെ ഗൃഹനാഥനും . കാഴ്ചയിൽ കൃശഗാത്രനും സൗമ്യ പ്രകൃതിയുമായിരുന്നു അദ്ദേഹം. നന്നേ  ചെറുതായിരിക്കുമ്പോളെ  തന്നെ ഞാനും അവിടെയുള്ള മറ്റു കുട്ടികളും എല്ലാം മാഷിനോട്കൂട്ടായി . മറ്റൊരു വിധത്തിൽ പറഞ്ഞാൽ ഞങ്ങളുടെ ഒരു ഉപദേഷ്ടാവ് എന്ന രീതിയിലായി അദേഹത്തിന്റെ സ്ഥാനം .സാർ എന്ന് ഞങ്ങൾ സ്നേഹപ്പൂർവം വിളിച്ചു പോന്നിരുന്ന അദേഹത്തിന്റെ ഏറ്റവും വല്യ പ്രത്യേകത അദേഹം തികഞ്ഞ ഒരു കലാകാരൻ ആണെന്നതാണ് . ബഹളങ്ങളിൽ നിന്നൊഴിഞ്ഞു എപ്പോഴും ശാന്തനായി ഏതെങ്കിലും കലാവിരുതുകൾ ഒരുക്കുന്നതിൽ കക്ഷി എപ്പോഴും താല്പര്യം കാണിച്ചിരുന്നു . മറ്റുള്ളവരിൽ നിന്ന് വിഭിന്നമായ ഈ ഒരു പ്രകൃതം കൊണ്ട് സാർ എന്റെ ശ്രദ്ധ എപ്പോഴും  ആകർഷിച്ചു . മാഷിന്റെ മക്കൾ എന്റെ കളി കൂട്ടുക്കാരും ആയിരുന്നു .


ഒരു തവണ വീടിനോട് ചേർന്നുള്ള  ചെറിയ പൂന്തോട്ടത്തിൽ ഒരു സ്വാതന്ത്ര്യ  ദിനത്തിൽ  അദേഹം ഇന്ത്യയുടെ ഭൂപടത്തിന്റെ രൂപരേഖക്കൊത്തു ചെറിയ പരവതാനി കണക്കെ പുൽത്തകിടി തീർത്തു ,വക്കിൽ ചുവ്വന്ന ചെടി വെച്ച് ഒരു അതിർത്തിയും ക്രമീകരിച്ചു . ഇത് എന്നെ വല്ലാതെ വിസ്മയിപ്പിച്ചു . വേറൊരു തവണ അദേഹം തനിച്ചു തീർത്തു മത്സ്യങ്ങൾ നിറഞ്ഞ ചെറിയ ആമ്പൽ കുളം .രൂപകൂട് , മറ്റു കരകൌശല വസ്തുക്കൾ , പള്ളി പെരുന്നാളിന് നിർമ്മിക്കുന്ന ചെറിയ കുരിശുകൾ , ഓണത്തിന് ഒരുക്കുന്ന പൂക്കളം ,ക്രിസ്മസ് ആകുമ്പോൾ ആകർഷണീയമായ ക്രിസ്മസ് ട്രീ , പുൽക്കൂട്‌ ... അങ്ങനെ എന്തെല്ലാം എന്തെല്ലാം അത്ഭുതങ്ങൾ .പ്രകൃത്യനുസരണമായ രീതിയിലുള്ള അദേഹത്തിന്റെ എല്ലാ സൃഷ്ടികളും ഹൃദവും കുറ്റമറ്റതും ആയിരുന്നു . ഒപ്പം തന്നെ കുലീനവും സൌമനസ്യപൂർവുമായുള്ള പെരുമാറ്റരീതി കൊണ്ട്  എല്ലാവരിൽ നിന്ന് അദേഹം വേറിട്ട്‌ നിന്നു .



ഒരിക്കൽ അദേഹം എനിക്ക് ഒരു കളിവീണ സമ്മാനമായി തന്നതോർക്കുന്നു . ചിരട്ടയിൽ പ്ലാസ്റ്റിക്‌ കവർ ഇറുകെ കെട്ടി , ചെറിയ ഒരു ചരട് കൊണ്ട് കുറുകെ കെട്ടി... ചന്തമുള്ള ഒരു കളിവീണ. അത് ഒരിക്കലും വിലമതിക്കാൻ കഴിയാത്ത ഒരു സമ്മാനമായി അന്നും ഇന്നും ഞാൻ പരിഗണിക്കുന്നത്  .അവിടുത്തെ കുട്ടികൾക്ക് അന്ന് അദേഹം പഴയ ഓലമടൽ കൊണ്ടുള്ള ക്രിക്കറ്റ്‌ ബാറ്റ് ഉണ്ടാക്കി നല്കുമായിരുന്നു .പിന്നെ പ്ലാവില കൊണ്ട് തൊപ്പി ,തവി എല്ലാം എല്ലാം ഉണ്ടാക്കി  കാണിച്ചു തരുമായിരുന്നു . വർഷങ്ങൾ മുന്നോട്ടു പോയി .ശാരിരികവും മാനസികവുമായ മാറ്റങ്ങൽ എല്ലാവരിലും വന്നു . മാറ്റങ്ങൾക്കിടയിൽ എവിടെ വെച്ചോ പഴയ ആ സൗഹൃദത്തിനു  അകലം വന്നു .ഞാനും എന്റെ തിരക്കുകളിൽ മുങ്ങിപോയ്കൊണ്ടിരുന്നു .ഇപ്പോൾ വല്ലപ്പോഴും ഉള്ള ഒന്നോ രണ്ടോ സൗഹൃദ സംഭാഷങ്ങളിൽ ഒതുങ്ങുന്നു എല്ലാ ബന്ധങ്ങളും .എങ്കിലും ഞാൻ ലോകത്തോട്‌ വിളിച്ചു പറയാൻ ആഗ്രഹിക്കുകയാണ് ...എന്നും വെളിച്ചത്തിന്റെ... നന്മയുടെ ആൾ രൂപമായി എന്റെ മനസ്സിൽ ഉള്ള ഒരു വ്യക്തിവൈശിഷ്‌ട്യത്തെക്കുറിച്ച് .ബാല്യത്തിൽ നന്മ മരങ്ങൾ നട്ടുതന്ന പ്രകൃതിയെ സ്നേഹിക്കാൻ പഠിപ്പിച്ച... ചെറിയ കാര്യങ്ങളിൽ സന്തോഷങ്ങൾ കണ്ടെത്താൻ പഠിപ്പിച്ച ഒരു നല്ല വഴികാട്ടി .




വാൽ കഷ്ണം  :

ഇതോടൊപ്പം പണ്ട് പറ്റിയ ഒരു അമളി കൂടി ചേർക്കട്ടെ .ഞാൻ അന്ന് ചെറിയ ക്ലാസ്സിലാണ് . കൃത്യമായി ഓർത്തെടുക്കാൻ കഴിയുന്നില്ല .എങ്കിലും ഞാൻ പറയട്ടെ ബാലരമക്കു അഞ്ചു രൂപയായിരുന്ന കാലഘട്ടം ആയിരുന്നു . ഞാൻ അന്ന് ഒരു കടുത്ത ഒരു ബാലരമ ഫാൻ ആയിരുന്നു. അന്ന് വീട്ടിൽ നിന്ന് ബാലരമ വാങ്ങാൻ വേണ്ടി എനിക്കും കിട്ടി ഒരു അഞ്ചു രൂപ. ആണ് അത് ഒരു നിധി പോലെ തോന്നിച്ചു.നല്ല കട്ടിയുള്ള സുന്ദരൻ  ഒരു അഞ്ചിന്റെ കൊട്ടൻ .കട്ടിലിൽ കിടന്നു തിരിച്ചും മറിച്ചും ഞാൻ അതിന്റെ ചന്തത്തിൽ അത്ഭുതം കൂറി . അശ്രദ്ധമായ ഏതോ ഒരു നിമിഷത്തിൽ ഈ കൊട്ടൻ എന്റെ വായിലായി .അവിശ്വസനീയമായി തോന്നുമെങ്കിലും ഞാൻ അത് വിഴുങ്ങി . വല്ലാത്ത ഒരു ആശങ്ക അതോടെ എന്നെ ബാധിച്ചു .എങ്ങാനും മരിച്ചു പോയേക്കുമോ എന്നായിരുന്നു എന്റെ ഉല്‍ക്കണ്ഠ. വീട്ടിൽ ഇക്കാര്യം തുറന്നു പറയാൻ എന്റെ ഭീരുത്വം അനുവദിച്ചില്ല . അന്ന് ഞാൻ ഓടി ഈ മാഷിന്റെ അടുത്ത് ചെന്ന് കാര്യം പറഞ്ഞു . മരിച്ചു പോകില്ല എന്ന ഉറപ്പു കിട്ടിയപ്പോൾ പിന്നെ അഞ്ചു രൂപ കണ്ടെടുക്കാനായി ഉദ്യമം . അതിനായി കിട്ടി സാറിന്റെ വക ഒരു ടിപ് ."പഴം കഴിക്കുക ". അന്ന് മുതൽ കുറച്ചു നാൾ പഴം കഴിച്ചു കൊണ്ട് അഞ്ചിന്റെ കൊട്ടാൻ ഇറങ്ങി വരുന്നതും കാത്തു ഞാനിരുന്നുനത് ഇന്നും ചിരിയോടെ ഓർക്കുന്നു .


  •